ഡോക്ടറുടെ കൊലപാതകം പൊലീസിന്റെ വീഴ്ച്ചയെന്ന് റിട്ട. എസ്പി പി.രാജു


തിരുവനന്തപുരം: അക്രമ സ്വഭാവമുള്ള ആളെ വൈദ്യപരിശോധനക്കെത്തിക്കുമ്പോൾ കയ്യാമം വക്കാത്തത് പൊലീസിന്റെ വീഴ്ച്ചയെന്ന് റിട്ട. എസ്പി പി.രാജു. പകച്ചുപോയത് പൊലീസുകാരുടെ ഭീരുത്വമെന്നും ആക്ഷേപം. ഡോ. വന്ദനയുടെ കൊലപാതകം വളരെ മൃഗീയവും കരളലിയിപ്പിക്കുന്നതുമാണ്. അക്രമസ്വഭാവമുള്ള ഒരാളെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ അയാളെ കൈയാമം വെക്കാതെയും അക്കാര്യം പരിശോധിക്കുന്ന ഡോക്ടറോട് ആദ്യമേ മുന്നറിയിപ്പ് നല്കാത്തതും പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. അവർക്കും കുത്തേറ്റതായും അറിയുന്നു. ആ സമയത്ത് പകച്ച് പോവുന്നത് പോലീസുകാരുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഒരു ഡോക്ടറുടെ ഹരജിയിൽ ഒരാളെ വൈദ്യ പരിശോധനക്ക് ഹാജരാക്കുമ്പോൾ ആ വ്യക്തിയുടെ സ്വകാര്യതക്ക് വിഗ്‌നം വരുന്നതായതിനാൽ പരിശോധനക്ക് ഹാജരാക്കി പരശോധന തീരുന്നത് വരെ പോലീസിന്റെ സാന്നിദ്ധ്യം വിലക്കി ബഹു. ഹൈക്കോടതി ഉത്തരവുള്ള പശ്ചാത്തലത്തിലാവാം പോലീസ്  മാറി നിന്നത് എന്ന് വിലയിരുത്താമെങ്കിലും അയാൾ  അക്രമസ്വഭാവമുള്ളയാളാണെന്ന കാര്യം പോലീസ് മറക്കരുതായിരുന്നു. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. വേറേയും പോലീസുകാരുണ്ടായിരുന്നെങ്കിലും വാതിൽ അടച്ചതിനാൽ അവർക്ക് അകത്ത് കയറാനായിട്ടില്ല എന്നും മനസ്സിലാക്കുന്നു. 

ഈയ്യിടെ ആയി ഡോക്ടർ സമൂഹത്തിന് കഷ്ടകാലമാണ്. പലപ്പോഴും അവർ അക്രമത്തിനിരയാവുന്നു. ഇത് തടയാൻ എന്ത് മാർഗമാണുള്ളത്. ഓരോ കാരണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഡോക്ടർമാർ രോഗികളോടും കൂടെ വന്നവരോടും മോശമായി പെരുമാറി, യഥാസമയം ചികിത്സ നല്കിയില്ല തുടങ്ങി നിരവധി പരാതികൾ ഉണ്ടാവാറുണ്ട്. ഡോക്ടർമാർക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. ഇത്തരം കൈയ്യേറ്റങ്ങൾ സാധാരണമല്ല, പെട്ടെന്നുണ്ടാവുന്ന മാനസിക ഭ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ. മനഃപ്പൂർവ്വം കയ്യേറ്റം എന്നത് വളരെ വിരളമായേ ഉണ്ടാവൂ. ഇത് ഡോക്ടർമാരും തിരിച്ചറിയണം. ഡോക്ടർമാർക്കെതിരേയുള്ള ഒരു തരത്തിലുമുള്ള കൈയ്യേറ്റങ്ങളും നിസ്സാരമായി കാണേണ്ടതൂമല്ല. നീതിപൂർവ്വമായ അന്വേഷണവും സത്വര നടപടിയും കുറ്റാക്കാരായവർ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനും സാധിക്കണം. പ്രതിഷേധിക്കാനുള്ള അവകാശം ഡോക്ടർമാർ ദുരുപയോഗം ചെയ്യരുത്. സമരമൊക്കെയാവാം. പക്ഷെ മെഡിക്കൽ എത്തിക്‌സ് മറന്നിട്ടാവരുത്. ഒരു ദിവസം മുഴുവൻ ഡോക്ടർമാർ രോഗികളെ പരിശോധിക്കില്ല എന്നത് അതീവ ഗുരുതരമായ കാര്യമാണ്. അസോസിയേഷൻ ബലത്തിൽ എന്തും ആവാം എന്ന് കരുതരുത്. സമൂഹത്തോട് പ്രതിബന്ധത വേണം. കുറച്ച് സമയയത്തേക്ക് എന്ന നിലക്കെങ്കിലും പരിമിതപ്പെടുത്താൻ ഐ എം എ പക്വതയോടെ ആലോചിക്കണം. 

ഡോക്ടർ വന്ദന 23 വയസ്സ് മാത്രം പ്രായമുള്ള ഒരു മകളാണ്. കുടുംബത്തിന് ഈ നഷ്ടം ഒരിക്കലും താങ്ങാവുന്നതല്ല. അവരുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയുമല്ലിതെ മറ്റൊന്നും നമ്മുടെ മുന്നിലില്ല. മറ്റ് കാര്യങ്ങൾ സർക്കാർ ചെയ്യുമായിരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ജാഗ്രത എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ഫെയ്ബുക്കിൽ കുറിച്ചു.


Post a Comment

Previous Post Next Post