വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ


തിരൂർ: വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ഏഴൂർ സ്വദേശിയായ ഹോട്ടൽ ഉടമ മേച്ചേരി വീട്ടിൽ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാൾക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടലുണ്ട്. ഇവിടുത്തെ ജോലിക്കാരനാണ് ഷിബിലിയെന്നാണ് വിവരം. ഈ മാസം 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതെ ആഴതോടെയാണ് മകൻ പരാതി നൽകിയത്. ഇതെ തുടർന്ന് തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കേസിന് വഴിതിരിവുണ്ടാവുകയും ദാരുണ കൊലപാതകത്തിലെ തെളിവ് ലഭിക്കുകയും ചെയ്തത്. സി.സി.ടി.വിയിൽ രണ്ട് പേർ ഒരു ബാഗുമായി പോവുന്നതുമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സഹായിച്ചത്. സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഹോട്ടലിലെത്തി തിരൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മറ്റ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം തിരൂർ സി.ഐ യുടെ നേതൃത്വത്തിൽ പൊലീസ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഭാര്യ: സക്കീല. മക്കൾ: സുഹൈൽ, ശിഹാസ് , ഷാഹിദ്, ഷംല .

Post a Comment

Previous Post Next Post