തിരൂർ: രോഗികളെ പരീക്ഷണ വസ്തുവാക്കി മരുന്നു കമ്പനിക്കാരുടെ ഭാഗ്യപരീക്ഷണം. പല മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് മരുന്ന് കമ്പനികൾ മരുന്നുകൾ വിപണിയിലിറക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. രോഗികളിൽ മരുന്നുകൾ പരീക്ഷിച്ച ശേഷം ഫലമില്ലന്നോ ദോഷഫലമുണ്ടെന്നോ കണ്ടാൽ മരുന്നുകൾ പിൻവലിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. കമ്പനികൾ ഇതിനായി പല ഡോക്ടർമാരെയും ഉപയോഗപ്പെടുത്തുന്നതായും വിവരമുണ്ട്.
ഡോക്ടർമാർ എഴുതി തരുന്ന മരുന്നുകളാണ് എല്ലാ വിശ്വാസവും അർപ്പിച്ച് രോഗികൾ കഴിക്കുന്നത്. എന്നാൽ പുതിയ പല മരുന്നുകളും രോഗികളുടെ മേൽ പരീക്ഷിക്കുകയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗുണനിലവാരമില്ലാത്ത മരുന്നുകൾ വ്യാപകമായി വിപണിയിൽ ഇറങ്ങുന്നു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു വേണ്ട പരിശോധനകൾ നടത്തിയതിനു ശേഷമേ മരുന്നുകൾ വിപണിയിൽ ഇറക്കുവാൻ പാടുള്ളൂവെന്ന് ഓൾ കേരളാ മെഡിക്കൽ എംപ്ലോയീസ് അസോസിയേഷൻ തിരൂർ ഏരിയാ കൺവെൻഷൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടതാണ്.ഇത് നിസാരമായി കാണേണ്ട വിഷയമല്ല. പരിശോധനകളില്ലാതെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വ്യാപകമായി മെഡിക്കൽ സ്റ്റോറുകളിൽ വിൽപ്പനയ്ക്കായി എത്തുന്നുണ്ടെന്ന മുന്നറിയിപ്പാണ് ജീവനക്കാർ തന്നെ നൽകുന്നത്. പല രോഗങ്ങൾക്കും ഇത്തരം മരുന്നുകൾ പരിക്ഷിച്ചാണ് ഗുണനിലവാരം പരിശോധിക്കുന്നത്. മെഡിക്കൽ എത്തിക്സ് ഒന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ല. രോഗി മരിച്ചാലും മറ്റുമാരക രോഗങ്ങൾ സമ്മാനമായി ലഭിച്ചാലും മരുന്നു കമ്പനികൾക്ക് എന്തു നഷ്ടമാണ് സംഭവിക്കാനുള്ളത്. ഇത് തടയാൻ നിയമം ശക്തമാക്കണം. മെഡിക്കൽ എംപ്ലോയിസ് അസോസിയേഷൻ്റെ പരാതി മുഖവിലക്കെടുക്കണം. അല്ലെങ്കിൽ മരുന്ന് പരീക്ഷിച്ച് മാരക രോഗികളെ സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളം മാറും.
Post a Comment